ഭോപ്പാൽ: വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷം ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശി ട്വിഷ ശർമ(33) ആണ് മരിച്ചത്.
മധ്യപ്രദേശിലെ ഭോപ്പാലിലുള്ള അഭിഭാഷകൻ സമർത് സിംഗ് ആണ് ട്വിഷയുടെ ഭർത്താവ്. മകൾ ഭർതൃഗൃഹത്തിൽ കടുത്ത പീഡനം നേരിട്ടിരുന്നുവെന്ന് ട്വിഷയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. ഈ മാസം 12-ാം തീയതി രാത്രിയാണ് ട്വിഷ മരിക്കുന്നത്.
സംഭവ ദിവസം രാത്രി 10.05ന് ട്വിഷ മാതാവിനെ ഫോണിൽ വിളിച്ച് ഭർതൃഗൃഹത്തിൽ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ച് അറിയിച്ചു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ട്വിഷയുടെ ഭർത്താവ് മുറിയിൽ പ്രവേശിച്ചപ്പോൾ ഇവർ കോൾ കട്ട് ചെയ്തു.
പരിഭ്രാന്തരായ തങ്ങൾ ട്വിഷയെയും സമർത് സിംഗിനെയും സമർതിന്റെ മാതാവ് ഗിരിബാല സിംഗിനെയും ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് ട്വിഷയുടെ സഹോദരനും ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനുമായ മേജർ ഹർഷിത് ശർമ പറഞ്ഞു.
പത്ത് മിനിറ്റിനുശേഷം രാത്രി 10:15 ന്, ഗിരിബാല സിംഗ് കോൾ എടുത്തു. മകളെ ചെന്ന് നോക്കാൻ ട്വിഷയുടെ കുടുംബം ഗിരിബാല സിംഗിനോടു ആവശ്യപ്പെട്ടു. എന്നാൽ അഞ്ച് മിനിറ്റിനുശേഷം, രാത്രി 10:20 ന്, ട്വിഷ ശ്വസിക്കുന്നില്ലെന്ന് ഗിരിബാല സിംഗ് ഇവരെ അറിയിച്ചു.
ട്വിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് 10 മിനിറ്റ് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സമർത് സിംഗിന്റെ കുടുംബം ചികിത്സ മനപൂർവം വൈകിപ്പിച്ചതാണെന്നും കുടുംബം ആരോപിക്കുന്നു. ട്വിഷയെ 11.30നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് സഹോദരൻ പറഞ്ഞു.
ട്വിഷ മാനസിക പീഡനത്തിനും ഗാർഹിക പീഡനത്തിനും ഇരയായിട്ടുണ്ടെന്നും ഗർഭം അലസിപ്പിക്കാൻ ട്വിഷയെ നിർബന്ധിച്ചുവെന്നും മേജർ ശർമ ആരോപിക്കുന്നു.
"ഗർഭിണിയായ സമയത്ത്, ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ട്വിഷയെ കടുത്ത സമർദ്ദത്തിലാക്കി. എന്നാൽ കുഞ്ഞിനെ പ്രസവിക്കണമെന്നായിരുന്നു ട്വിഷയുടെ ആഗ്രഹം. അവിഹിത ബന്ധത്തിലുള്ള ഗർഭമാണിതെന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. തുടർച്ചയായ മാനസിക സമർദ്ദങ്ങൾക്ക് വഴങ്ങി ഗർഭം അലസിപ്പിക്കാൻ ട്വിഷ സമ്മതിക്കുകയായിരുന്നുവെന്ന് മേജർ ശർമ വ്യക്തമാക്കി'.
സ്ത്രീധനം ആവശ്യപ്പെട്ടും ട്വിഷയെ ഭർതൃബന്ധുക്കൾ പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു. വിവാഹ സമ്മാനമായി പിതാവ് നൽകിയ 20 ലക്ഷം രൂപയുടെ ഓഹരികൾ കൈമാറണമെന്ന് ആവശ്യപ്പെട്ടും ട്വിഷയെ ഇവർ പീഡിപ്പിച്ചുവെന്ന് സഹോദരൻ പറയുന്നു.
കഴുത്തിൽ കുരുക്ക് മുറുകിയുള്ള മരണമാണ് ട്വിഷയുടേതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇവരുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുടെയും ചതവുകളുടെയും പാടുകൾ ഉണ്ട്. രാസ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ ഫോറൻസിക് സയൻസ് ലബോറട്ടറികളിലേക്ക് അയച്ചു.
ട്വിഷയുടെ ഭർതൃമാതാവ് വിരമിച്ച ജഡ്ജിയും സമർത് സിംഗ് ഭർത്താവ് അഭിഭാഷകനുമായതിനാൽ തെളിവുകൾ നശിപ്പിക്കുമെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നും കുടുംബം ഭയപ്പെടുന്നുണ്ട്. അതിനാൽ, ഭർതൃഗൃഹം സീൽ ചെയ്യാൻ അവർ പോലീസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.